ചേർത്തല: ദേശീയപാതയിൽ തങ്കിക്കവലയിലെ മേൽപ്പാതയുടെ പാർശ്വഭിത്തി ബലപ്പെടുത്താൻ ഉപയോഗിച്ച ലോക്ക് കട്ടയിൽ വിള്ളല്‍ വീണത് ആശങ്ക സൃഷ്ടിക്കുന്നു. ദേശീയപാതയുടെ പടിഞ്ഞാറുവശത്ത് ഉയരെയുള്ള ഭിത്തിയിലെ കട്ടയിലാണ് രണ്ടിടത്ത് വിള്ളലുണ്ടായത്. കട്ടയുടെ നിലവാരം സംബന്ധിച്ച വീഡിയോദൃശ്യം പരന്നതോടെ കരാറുകാർ വിള്ളലടച്ചു.
ചിലയിടങ്ങളിൽ റോഡ് ഉയർത്താൻ നിറച്ച മണ്ണ് ചോരുന്നുണ്ട്. കട്ടകൾക്കിടയിലൂടെയാണ് ചോർച്ച. നേരത്തേ മൺസൂൺമഴ തുടങ്ങിയ ഘട്ടത്തിൽ വ്യാപകമായി മണൽചോർച്ച ഉണ്ടായി. ചോർച്ചയുണ്ടായയിടങ്ങളിൽ കട്ടകൾക്കിടയിലെ വിടവ് സിമന്റ് ഉപയോഗിച്ച് അടയ്ക്കുകയായിരുന്നു. പിന്നാലെയാണ് കട്ടകളിലെ വിള്ളൽ. സിമന്റ് ഉപയോഗിച്ച് വിടവ് അടച്ചാണ് ഇപ്പോഴും ചോർച്ച തടയുന്നത്. റോഡുസുരക്ഷ സംബന്ധിച്ച കടുത്ത ആശങ്കയാണ് ചോർച്ചയും വിള്ളലും ഉയർത്തുന്നത്. ആശങ്ക പരിഹരിക്കാൻ ദേശീയപാത അഥോറിറ്റി അധികൃതർ സമഗ്ര പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.